Archives

അപ്പോ, അതാണവന്റെ അത്യാവശ്യം!

അപ്പോ, അതാണവന്റെ അത്യാവശ്യം!

കിളിമാനൂർ ഗ്രാമപട്ടണത്തിലൂടെ വല്ലപ്പോഴുമൊക്കെയുള്ള സായാഹ്ന സവാരിയിലായിരുന്നു ഞാൻ. നമ്മുടെ തൊട്ടടുത്ത പട്ടണമാണ് കിളിമാനൂർ. അവിടെ കെ.എസ്.ആർ.റ്റി സി ബസ്സ്റ്റാൻഡിൽ ഇറങ്ങി വഴിയിൽ കാണുന്ന പരിചയക്കാരുമായൊക്കെ മിണ്ടിയും പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടുമുള്ള അലസഗമനം ചിലപ്പോഴൊക്കെ നടക്കാറുള്ളതാണ്.

അന്ന് ഞാൻ വൈകുന്നേരം ആറുമണിയ്ക്ക് തിരക്കുള്ള ടൌണിലെത്തിയപ്പോൾ റോഡിന്റെ മറുവശത്തുകൂടി എന്റെ സുഹൃത്തും ടൌണിൽ ഡ്രൈവറുമായ മോഹനചന്ദ്രൻ തിരക്കിട്ട് അതിവേഗം നടന്നു വരുന്നത് കണ്ടു. കുറച്ചിങ്ങോട്ട് വന്ന് അവൻ വളരെ വെപ്രാളത്തിൽ റോഡ് ക്രോസ് ചെയ്യുന്നു. തൊട്ടപ്പുറത്തെ ട്രാഫിക്ക് ഐലൻഡിൽ നിൽക്കുന്ന പോലീസുകാരൻ ഗതാഗതം നിയന്ത്രിക്കാൻ നന്നേ പാടുപെടുന്ന സമയത്ത് ട്രാഫിക് പോലീസിന്റെ അധികാരഭാവത്തിൽ ഇരുകയ്യും രണ്ടുവശത്തേയ്ക്ക് കാട്ടി ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ സ്റ്റോപ്പടിച്ച് കുറുക്കെടുത്ത് ചാടുകയാണ് അവൻ. അവന്റെ മിടുക്കിൽ ഇരു വശത്തും റോഡു മുറിയ്ക്കാൻ നിന്ന മറ്റുചിലരും കൂടി അപ്പുറമിപ്പുറം റോഡ് ക്രോസ്സ് ചെയ്തു.

റോഡ് മുറിച്ചുകടന്ന മോഹനചന്ദ്രൻ ഇടതുവശം തിരിഞ്ഞ് എനിക്കു നേരെ തന്നെ നടന്നുവരികയാണ്. ഇനി അവന്റെ അത്യാവശ്യം എന്താണെന്ന് അറിഞ്ഞിട്ട് പോകാമെന്നുകരുതി ഞാൻ നടത്തം നിർത്തി അവന്റെ പാഞ്ഞുള്ളവരവും നോക്കി നിന്നു. അവനാകട്ടെ എന്നെ കാണുന്നുമില്ല. അടുത്തുവരട്ടെയെന്ന് കരുതി ഞാൻ കാത്ത് നിന്നു. ഞാനീ എത്തിനിൽക്കുന്ന സ്ഥലത്തിനു സമീപം അവൻ താമസിക്കുന്ന ലോഡ്ജ് മുറിയുണ്ട്.

ഇപ്പോൾ ഇവൻ വെപ്രാളപ്പെട്ട് വരുന്നത് അവന്റെ റൂമിൽ വല്ല ആവശ്യത്തിനും കയറാനായിരിക്കുമോ? അതോ വല്ല അപകടവും ആരെങ്കിലും വിളിച്ചു പറഞ്ഞ് ഇവിടെ വല്ലയിടത്തും പാർക്കു ചെയ്തിരിക്കുന്ന അവന്റെ കാറുമെടുത്ത് പോകാനുള്ള വരവായിരിക്കുമോ? അതോ അതിലും വലിയ മറ്റെന്തെങ്കിലും അത്യാവശ്യമായിരിക്കുമോ? ഒരു നിമിഷം ഇങ്ങനെയെല്ലാം ഞാൻ ചിന്തിക്കവേ അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഞാൻ അവനെ വിളിച്ചു.

“നീയിത്ര വെപ്രാളപ്പെട്ടിതെങ്ങോട്ടാണ്. നോക്കുമ്പാക്കുമില്ലാതെ?”

കുനിഞ്ഞുനോക്കി വിഹ്വലമായാ ഏതോ സ്വപ്നലോകത്തിലെന്നപോലെ വന്നിരുന്ന അവൻ അപ്പോഴാണ് എന്നെ കണ്ടതും സഡൻ ബ്രേക്കിട്ടതുപോലെ നിന്നതും! എന്റെ നേരെ മുഖമുയർത്തി വളരെ സമാധാനത്തിൽ അവൻ പറഞ്ഞു;

“ രാവിലെ എടുത്ത ഒരു പയന്റിന്റെ ബാക്കിയൊരല്പം കൂടി റൂമിലിരിക്കുന്നു. അതും കൂടിയങ്ങ് തീർത്താൽ പിന്നെ സമാധാനമായല്ലോ! കാറ് വർക്ക്ഷോപ്പിലാണ്; ചെറിയൊരുപണി. ഞാനിതാ വരുന്നു. നീയിവിടെ നില്ല്”!

എന്നിത്രയും പറഞ്ഞ് വന്ന വേഗതയിൽ അവൻ അവന്റെ റൂമിലേയ്ക്ക് കയറി പോയി. അപ്പോ അതാണവന്റെ അത്യാവശ്യം.

അല്പനിമിഷങ്ങൾക്കുള്ളിൽ മോഹനചന്ദ്രൻ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വന്ന് എന്നോടൊപ്പം നാട്ടുവിശേഷങ്ങളും പറഞ്ഞ് വാക്കിംഗ് തുടങ്ങി!

നോക്കണേ നമുക്കിടയിലൂടെ തിരക്കിട്ടുപായുന്നവരിൽ ചിലരുടെ അത്യാവശ്യങ്ങൾ!

ചത്ത പാമ്പും കുട്ടിപ്പടക്കാരും

ചത്ത പാമ്പും കുട്ടിപ്പടക്കാരും

(ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ………….)

വൃശ്ചികമാസത്തോടറ്റുക്കുമ്പോൾ കാലാവസ്ഥയിൽ വരുന്ന മാറ്റം ഈയുള്ളവനിൽ അല്പംചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അത് വരാതിരിക്കാൻ എന്തെങ്കിലും മുൻ കരുതലുകൾ എടുക്കണമെന്ന് എല്ലാ വർഷവും വിചാരിക്കും. ഓരോ വർഷവും ഈ സമയത്ത് എന്തെങ്കിലും ശാരീരികാസ്വസ്ഥതകൾ വന്നുകൂടുമ്പോൾ മാത്രമാകും വൃശ്ചികമാസമായി എന്ന് മനസിലാകുക. സാധാരണ ഒരു മൂക്കടപ്പും ജലദോദോഷവും തൊണ്ടയിൽ ഒരു തരം കിരുകിരുപ്പുമൊക്കെയായിട്ടാണ് ഈ “വൃശ്ചികമാസത്തിലെ അസ്വസ്ഥത” കടന്നുവരിക. ഇത്തവണ പക്ഷെ അത് ജലദോഷമായിട്ടല്ല, അല്പം കൂടി കടുത്ത ചില പ്രതികരണങ്ങളാണ് ശരീരത്തിലുണ്ടാക്കിയത്. ഒരു ദിവസം തിരുവനന്തപുരത്ത് ഒരു പരിപാടി കഴിഞ്ഞ് ബസിലിരുന്ന് കാറ്റും തണുപ്പുമൊക്കെക്കൊണ്ട് രാത്രി ഏറെ ഇരുട്ടി വീട്ടിൽ വന്നു കിടന്നതിന്റെ അന്നാണ് ഇത്തവണത്തെ ദേഹാസ്വാസ്ഥ്യം പ്രകടമായത്. വല്ല്ലാത്തൊരു ശരീര വേദനയും മറ്റും. ശരീരം ഒരുമാതിരി വറട്ടിയെടുക്കുന്നതുപോലെയും. പക്ഷെ ഇത് കാലാവസ്ഥയിലെ മാറ്റം കൊണ്ടാണെന്നോ വൃശ്ചികമാസത്തിലെ അസ്വസ്ഥതയാണെന്നോ മനസിലായില്ല. പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടാണ് അത് മനസിലായത്.

പറഞ്ഞതുപോലെ ഇത്തവണ ചെറിയൊരു ജലദോഷമായല്ല, ചുണ്ടിനടുത്ത് രണ്ട് കുരുക്കൾ, ഞരമ്പുകളടക്കം ശരീരമാസകലം പടരുന്നപോലത്തെ ഒരു വേദന, വയറിൽ ഒരു വല്ലാത്ത നൊമ്പലം, വയറു മുടക്ക്, മൂക്കിലും തൊണ്ടയിലുമൊക്കെ അല്പമാത്രം കിരുകിരുപ്പ്, പനിയുടെ ചില സൂചനകൾ അങ്ങനെ പലപല രോഗലക്ഷണങ്ങൾ ഒരുമിച്ച് ബാധിച്ചു. അല്ലെങ്കിൽത്തന്നെ വയറിന്റെ വലതുവശത്ത് ചെറിയൊരു വേദന കുറച്ചുകാലമായി സാരമാക്കാതെ കൊണ്ടു നടക്കുന്നുണ്ട്. ഇതൊന്നും സഹിക്കാൻ കഴിയുന്നതിനപ്പുറം ആയിട്ടില്ലെങ്കിലും ചെറുതായി ഒന്നു പേടിപ്പെടുത്തുന്നുണ്ട്. ഒന്നു രണ്ടു ദിവസമായി വീട്ടിൽ ഇടവിട്ടിടവിട്ട് കിടന്ന് റെസ്റ്റ് എടുക്കുകയാണ്. കുറച്ചു ദിവസം കൂടി ഈ ബെഡ് റെസ്റ്റും ചെയർ റെസ്റ്റും നീട്ടേണ്ടി വരുമെന്നു തോന്നുന്നു. നാട്ടിലാകെ മഞ്ഞക്കാമല പടർന്നു പിടിക്കുന്നതായി ഇതിനകം മനസിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ആ വഴിയ്ക്ക് ഒരു ഉൽക്കണ്ഠ പിടി കൂടാതിരുന്നില്ല. കഴിഞ്ഞ ദിവസം സുഹൃത്തായ അമ്പുവിനെയും കൊണ്ട് അടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ ഷേണായി നമ്മുടെ പ്രദേശത്തുനിന്ന് പലരും മഞ്ഞക്കാമല ബാധിച്ച് അവിടെ ആ ആശുപത്രിയിൽ എത്തിയിട്ടുള്ളതായി പറയുകയും മഞ്ഞക്കാമല ഈ പ്രദേശങ്ങളിൽ വ്യാപകമാകുന്നതായി ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളത്തിൽ നിന്നുണ്ടാകുന്ന മഞ്ഞൽക്കാമലയാണെന്നും ഡോക്ടർ പറഞ്ഞു. ഞാൻ അപ്പോൾ നമ്മുടെ അറിവിൽ നമ്മുടെ വീടുകൾക്കടുത്തൊന്നും ഈ രോഗം ആർക്കെങ്കിലും വന്നാതായി അറിയില്ലെന്നാണ് പറഞ്ഞത്.

എന്നാൽ അതിനുശേഷം അമ്പുവിനു ചില ടെസ്റ്റുകളൊക്കെ നടത്താൻ ആശുപത്രിയിൽ കറങ്ങി നടക്കുമ്പോഴുണ്ട് നമ്മുടെ പരിസരത്തൊക്കെയുള്ള പലരും അവിടെ അഡ്മിറ്റാണെന്ന് അറിഞ്ഞു. ഒരാളെ കയറി കാണുമ്പോൾ തൊട്ടടുത്തും സമീപ വാർഡുകളിലും ഒക്കെ പരിചയക്കാരും നാട്ടുകാരുമായ പലരും കിടക്കുന്നു. മിക്കവർക്കും മഞ്ഞക്കാമല. ഈ രോഗം കൂടുതലായി ബാധിച്ചത് നമ്മുടെ അടുത്ത പ്രദേശത്ത് കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ചില പ്രദേശങ്ങളിലാണ്. പ്രത്യേകിച്ചും നിലമേൽ പ്രദേശം. തിരുവനന്തപുരം-കൊല്ലം ജില്ലകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് നമ്മുടെ വാസസ്ഥലം. നിലമേൽ ജംഗ്ഷനിലുള്ള ഒരു കിണർ ആരോഗ്യ വകുപ്പ് അധികൃതർ വന്ന് പരിശോധിച്ച് അടച്ചിട്ട് സീലും വച്ചു പോയതായും പിന്നീടറിഞ്ഞു. ആ കിണറിൽ നിന്നായിരുന്നു ചില ഹോട്ടലുകളിൽ വെള്ളം എടുത്തിരുന്നത്. തട്ടത്തുമലയിലും പലർക്കും ഈ രോഗം ഉണ്ടായി പല ആശുപത്രികളിൽ ആയി. പോരാത്തതിന് കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറ്റ് ചില അല്ലറ ചില്ലറ രോഗങ്ങളും.

എന്തായാലും ഞാൻ രണ്ടു ദിവസമായി ആശുപത്രിയിൽ പോകണോ പോകണ്ടെയോ, ഇന്നു പോകണോ നാളെ പോകണോ മറ്റന്നാൾ പോകണമോ എന്ന ആലോചനയിൽ വീട്ടിൽ വിശ്രമത്തിലും അല്പംചില സ്വന്തം ചികിത്സകളിലുമാണ്. സ്വന്തം മരുന്നുകളൊക്കെ അവനവന്റെ ശരീരത്തിൽ തന്നെ പരീക്ഷിക്കുന്നതാണല്ലോ അതിന്റെ ഒരു മര്യാദ! സ്വയം കുറിപ്പടി എഴുതിനൽകി വാങ്ങിയ പാരസൈറ്റാമോൾ, വയറിന്റെ ഐശ്വര്യത്തിന് ഉപ്പും പഞ്ചസാരയുമിട്ട ചൂടുവെള്ളംകുടി, കട്ടൻ ചായയിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ച് കഴിക്കൽ, ഗ്ലൂക്കോസു കലക്കിക്കുടിക്കൽ , ആവി പിടിയ്ക്കൽ, കിടപ്പ്, എഴുന്നേൽക്കൽ ഇങ്ങനെയൊക്കെയാണ് സ്വയംചികിത്സ. അയ്യുർവ്വേദവും അലോപ്പതിയും ഹോമിയോയും ഒക്കെക്കൂടി സമം ചേർത്ത ഒരു സ്വയംചികിത്സാ പദ്ധതിയാണിത്. പേറ്റെന്റൊന്നും ഇല്ല. പാരമ്പര്യമായി പകർന്നുകിട്ടിയ നാട്ടറിവുകളാണ്. ആർക്കും പരീക്ഷിക്കാം. സ്വയം ചികിത്സയായതുകൊണ്ട് അസുഖം കുറഞ്ഞതായി തോന്നാതിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അല്പം ആശ്വാസമുണ്ടെന്ന് സ്വയം മനസിനെക്കൊണ്ട് സമ്മതിപ്പിച്ച് കഴിയുകയായിരുന്നു.

അങ്ങനെ ഇന്ന് ( 2011 നവംബർ 12) സന്ധ്യകഴിഞ്ഞും അല്പം കിടപ്പിന്റെ സുഖം അനുഭവിച്ചുകൊണ്ട് കിടക്കുമ്പോൾ സന്ധ്യ ഇരുട്ടുന്ന സമയത്ത് വീട്ടിനു മുമ്പിൽ റോഡിൽ ചില അടിയും വിളിയുമൊക്കെ കേട്ട് ചാടിയെഴുന്നേറ്റു. കാര്യം എനിക്ക് പിടികിട്ടിയിരുന്നു. റോഡിൽവച്ച് ഒരു പാമ്പിനെക്കണ്ട് അതിനെ ആരോ നിഷ്കരുണം അടിച്ചു കൊല്ലുകയാണ്. പല ദിവസവും എന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ആ പാമ്പ് തന്നെയാകണം. എന്റെ കൈകൊണ്ട് സമാധാനപരമായി തല്ലും തലോടലും ഏറ്റ് സുഖമായി മരിക്കാനായിരുന്നില്ല അതിന്റെ വിധി; കണ്ണിൽകണ്ട നാട്ടുകാരുടെ കൂട്ടത്തല്ലുകൊണ്ട് കിടന്ന് പുളഞ്ഞ് മരിക്കാനായിരുന്നു! ഏതായാലും ഞാൻ ഉടൻ തന്നെ ടോർച്ചുമെടുത്ത് അങ്ങോട്ടേയ്ക്കു കുതിച്ചു. അപ്പോൾ ഒരു ആട്ടോയിൽ വരികയായിരുന്ന നമ്മുടെ നാട്ടുകാർതന്നെയായ സുരേഷും ആട്ടോഡ്രൈവർ ബാബുവും കൂടി സംയുക്തമായി പാമ്പിനെ അടിച്ച് ചതച്ച് മുക്കാലും കൊന്നിരുന്നു.

ഒന്നു രണ്ട് മൂർഖൻപാമ്പിനെ ഈ ഭാഗത്തു നിന്ന് അടുത്തിടെ തന്നെ അടിച്ചു കൊന്നിട്ടുള്ളതാണ്. അവർ ഇവിടെ കൂട്ടു കുടുംബമായി കഴിയുന്നുണ്ട്. രണ്ടുവട്ടം റോഡിൽ വച്ച് ഒരു കൂറ്റാനെ കാണുകയും കമ്പും കൊല വിളിയുമായി നമ്മൾ എത്തുമ്പോഴേയ്ക്കും അതി വിദഗ്ദ്ധമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആ സാധനം തന്നെയാകണം ഇത. പക്ഷെ ഇത് വേറെ ഒരു ഒന്നൊന്നാംതരം സാധനം.ചേനത്തണ്ടനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സാക്ഷാൽ അണലിയാണ് ചത്തു മലച്ച് കിടക്കുന്നതെന്ന് പിന്നെ സ്ഥിരീകരിച്ചു. ആദ്യം നടന്നുവന്ന ഒരു യാത്രക്കാരനും തൊട്ടു പുറകേ വന്ന ഒരു ആട്ടോ റിക്ഷയ്ക്കും കുറുക്കുവയ്ക്കുകയായിരുന്നു ഈ പാമ്പ് കൂറ്റൻ (അതോ കൂറ്റാത്തിയോ). നടയാത്രക്കാരൻ പേടിച്ച് പിന്നോട്ടോടി. ആട്ടോ നിർത്തി അതിൽ വാന്നിരുന്നവർ സുരേഷും ആട്ടോ ഡ്രൈവർ- ബാബുവും കൂടിയാണ് സാധനത്തിനെ വകവരുത്തിയത്. ചുറ്റുമുള്ള ആളുകളും അതു വഴി പോയ വാഹനങ്ങൾ നിർത്തി അവയിലെ യാത്രക്കാരുമൊക്കെ ആരവത്തോടെ ആ അണലിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കടന്നുപോയി.

ഇതിനിടയിൽ അവനെ ഒന്നു കുഴിച്ചിടാൻ ഞാൻ പോയി മൺ വെട്ടിയെടുത്തുകൊണ്ടുവന്നു. അത് ഊരിപോയതിനാൽ കുന്താലി എടുത്തുകൊണ്ടു വരാൻ ഞാൻ അവിടെ ഉണ്ടായിരുന്ന അടുത്ത വീട്ടിലെ ഒരു എട്ടാം ക്ലാസ്സുകാരൻ പയ്യനോട് പറഞ്ഞു. അവൻ “ഒരു മിനുട്ട് പ്ലീസ്“ എന്നു പറഞ്ഞ് ഓടികയറിയത് അവന്റെ വീട്ടിലേയ്ക്ക്. ഞാൻ കരുതി അവിടെ നിന്ന് കുന്താലി എടുക്കാനായിരിക്കുമെന്ന്! അല്ല, അവൻ ക്യാമറാമൊബൈൽ എടുക്കാൻ പോയതാണ്. എന്നിട്ട് പിന്നെ നമ്മുടെ വീട്ടിൽ കയറി കുന്താലിയുമായി വന്നു. അപ്പോഴേയ്ക്കും “വൺ മിനുട്ട് പ്ലീസ്“ എന്നും പറഞ്ഞ് അടുത്ത വീട്ടിലെ സഹോദരങ്ങളായ ഒരു നാലാം ക്ലാസ്സുകാരിയും, ഒരു പ്ലസ്ടൂക്കാരിയും വീഡിയോയും സ്റ്റില്ലും ഒക്കെ എടുക്കാൻ അവരവരുടെ മൊബെയിൽ ഫോണുകളുമായി രക്ഷകർത്താക്കളെയും കൂട്ടി എത്തുകയായി. പിന്നെ അടുത്ത വേറെയും ചില വീടുകളിൽ നിന്ന് ഒരു കുട്ടിപ്പടതന്നെ ഇറങ്ങിവന്നു. എല്ലാവരുടെ കൈയ്യിലും മൊബെയിലുകൾ! ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ!

പിന്നെ ചില മുതിർന്നവരും കുട്ടികളെ അനുകരിക്കുവാനായി അവരുടെ മൊബെയിലുകൾ കൈയ്യിലെടുത്തു. അതുവഴി വന്ന് നിർത്തിയ ഏതാനും ആട്ടോകൾ ബൈക്കുകൾ, കാറുകൾ എന്നിവയിൽ ഒരു അട്ടൊയുടെയും ഒരു ബൈക്കിന്റെയും ലൈറ്റുകൾ പാമ്പിനുനേരേ തെളിച്ചു. ഒപ്പം ഞാനടക്കം ചിലർ തങ്ങളുടെ ടോർച്ചുകളും പാമ്പിനോടടുത്ത് നിന്ന് തെളിച്ചുകൊടുത്തു. പാമ്പിനെ അടിച്ചുകൊന്ന സുരേഷ് അതിനെ കമ്പിനു കുത്തിയെടുത്തും തറയിൽ തിരിച്ചും മറിച്ചും ഇട്ടും കുട്ടികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് വിജയിപ്പിച്ചു. ശേഷം ഇതെല്ലാം ഒരാഘോഷമാക്കിയ സുരേഷ്തന്നെ റോഡരികിൽ കുന്താലിക്ക് ഒരു ചെറുകുഴിയെടുത്ത് വൻജനാവലിയുടെയും അവരിൽ ചിലരുടെ ആചാര വെടികളുടെയും (കമന്റുകൾ) അകമ്പടിയോടെ അണലിയുടെ മൃതുദേഹം സംസ്കരിച്ചു.