എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!
സാധാരണ രാഷ്ട്രീയ നേതാക്കളും വലിയ പണക്കാരും ഒക്കെ ഏതെങ്കിലും കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടാൽ ആ ശിക്ഷ വിധിക്കുന്ന നിമിഷം കോടതിയിൽ ബോധംകെട്ട് വീഴാറുണ്ട്. ഇതെന്ത് അസുഖമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നേരേ ജയിലിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുക. ചിലർക്ക് ജയിലിൽ ചെന്നതിനുശേഷമാകും സൌകര്യം പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക.അല്പം താഴേ കിടയിലുള്ള നേതാക്കൾക്കും ഒരുവിധം മാത്രം സാമ്പത്തികശേഷിയുള്ളവർക്കും കൂടി ഇത്തരം വിചിത്രമായ ജയിൽ രോഗങ്ങളും കോടതിരോഗങ്ങളും അസാധാരണമായി ഉണ്ടാകാറുണ്ട്. അതൊക്കെ ഓരോരുത്തർക്കും “രോഗങ്ങളിൽ” ഉള്ള സ്വാധീനം അനുസരിച്ചിരിക്കും! ഈ രോഗങ്ങളെ വൈദ്യശാസ്ത്രം എന്തു വിളിക്കുമെന്ന് അല്പജ്ഞാനിയായ ഈയുള്ളവന് അറിയില്ല.
ശുംഭൻ എന്ന വാക്കുവർഷിച്ച് ചില ന്യായാധിപന്മാരെ അതിക്രൂരമായി വധിക്കാൻ ശ്രമിച്ച സ.എം.വി.ജയരാജന് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കൊടതി ആറുമാസം തടവ് വിധിച്ചു.കഠിനതടവല്ലെങ്കിലും കഠിനതടവെന്നാണ് ആദ്യം വിധിന്യായത്തിൽ പറഞ്ഞത്. പക്ഷെ ആറുമാസം തടവെന്നും കഠിനതടവെന്നും ഒക്കെ പറഞ്ഞിട്ടും അപ്പീൽ ജാമ്യം തരാൻ മനസില്ലെന്നു കോടതി പറഞ്ഞിട്ടും സ.ജയരാജൻ ബോധം കെട്ട് വീണില്ല. ജയിലിൽ ചെന്നിട്ടും അദ്ദേഹം ഒരു രോഗത്തെയും തന്റെ ശരീരത്തിലേയ്ക്കോ മനസിലേയ്ക്കോ ആവാഹിച്ചെടുത്തില്ല. ഉള്ള ചെറിയ രോഗങ്ങൾ തന്നെ മറച്ചു. പ്രത്യേക സൌകര്യങ്ങളോ ഫൈവ്സ്റ്റാർ ആശുപത്രിയോ അദ്ദേഹം ആവശ്യപ്പെട്ടില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം നിയമവഴിയിൽ പൊരുതിയെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളി ശിക്ഷ വിധിച്ചു. അത് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധതിമിരനേത്രങ്ങൾ സർജറി നടത്താതെ കൊണ്ടു നടക്കുന്നവർ ഒക്കെയും ആഘോഷിക്കുകതന്നെ ചെയ്തു.
പിന്നീട് കൊടതിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സി.പി.എം സമാധാനപരമായി ഹൈക്കൊടതി പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. അങ്ങനെ ഒരു പ്രതിഷേധം നീതി പീഠത്തിനെതിരെ നടത്തേണ്ടി വന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ്. ജയരാജൻ എന്ന ഒരു വ്യക്തിയെ ശിക്ഷിച്ചു എന്നത് മാത്രമല്ല പ്രതിഷേധത്തിനിടയായത്. . പാതയൊര പൊതുയോഗം നിരോധിച്ചത്, അതിനെതിരെ പ്രസംഗമദ്ധ്യേ നിശ്ചിതാർത്ഥമില്ലാത്ത ഒരു വാക്ക് ഉപയോഗിച്ചു എന്ന ഒരു ചെറിയ കുറ്റത്തിനു നൽകിയ അന്യായമായ വലിയ ശിക്ഷ, അപ്പീൽ ജാമ്യം ലബിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത്, സ. ജയരാജനെ പുഴു എന്നു വിധിന്യായത്തിൽ പരാമർശിച്ചത്, രാഷ്ട്രീയക്കാരെ ഒഴിവാക്കാനാകാത്ത പിശാചുക്കൾ എന്നു വിശേഷിപ്പിച്ചത് തുടങ്ങിയ ഗൌരവമേറിയ വീഴ്ചകൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ പ്രതികരണ ശേഷി ഉള്ള വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ മിണ്ടാതിരിക്കാനാകില്ല. അതാണ് ഹൈക്കോടതിയ്ക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ ഉണ്ടായത്. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലുള്ള ഉൽക്കണ്ഠ വിളിച്ചറിയിക്കുവാനാണ് ആ കൂടിച്ചേരൽ ഉണ്ടായത്.
സ.ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ബഹുജനരോഷം വിളിച്ചു വരുത്തുന്ന സമീപനം ബഹുമാനപ്പെട്ട ഹൈക്കൊടതിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ജയരാജന്റെ അപ്പീലിന്മേൽ ഉള്ള സുപ്രീം കോടതി വിധിയും പരാമർശങ്ങളും തെളിയിക്കുന്നു. ജയരാജന് അപ്പീൽ ജാമ്യം നിഷേധിക്കുകയും അദ്ദേഹത്തെ പുഴുവെന്നു വിളിക്കുകയും മറ്റും ചെയ്തതിനെ സുപ്രീം കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ജഡ്ജിമാർ വിധിപറയുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിധിന്യായത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കാര്യം സുപ്രീം കോടതി എടുത്തു പറഞ്ഞു. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നാളെ അദ്ദേഹം ജയിൽ മോചിതനുമാകും. കൂട്ടത്തിൽ ഹൈക്കൊടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു. എന്നാൽ ഇതാകട്ടെ ഹൈക്കൊടതിയ്ക്കുവേണ്ടി ഹാജരായ വക്കീൽ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് ആക്ഷേപമുണ്ട്.
ആ ഒരു പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിന്റെ ഉത്തരം സുപ്രീം കോടതിയുടെ മറ്റ് പരാമർശങ്ങളിൽത്തന്നെ ഉണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ജയരാജൻ കേസിൽ ഹൈക്കൊടതി സ്വീകരിച്ചത് എന്ന കുറ്റപ്പെടുത്തലിന്റെ സൂചനയാണ് സുപ്രീം കോടതി പരാമർശങ്ങളിൽ ഉള്ളത്. എന്തായാലും നമ്മുടെ ഹൈക്കൊടതിയ്ക്കു മുകളിൽ ഒരു കോടതി ഉണ്ടായത് ശുഭപ്രതീക്ഷ നൽകുന്നു. നീതിപീഠത്തിനും തെറ്റു പറ്റാമെന്നും ആ തെറ്റു തിരുത്താനും നീതി പീഠത്തിനു കഴിയുമെന്നും ഉള്ള ഒരു ശുഭ സൂചന സുപ്രീം കോടതിവിധി നൽകുന്നുണ്ട്. ബാക്കിയൊക്കെ നമുക്ക് കാത്തിരുന്നു കാണാം. എന്തായലും സ. ജയരാജൻ ചുണക്കുട്ടിയാണ്. അദ്ദേഹത്തെ പോലെയുള്ള തന്റേടമുള്ള നേതാക്കളാണു നമുക്കവശ്യം. സ.എം.വി. ജയരാജന് ആയിരമായിരം അഭിവാദ്യങ്ങൾ!